മിനാരവും നാഗരികതയും അല്‍പം ഫിലോസഫിയും

മുസ്‌ലിം പള്ളിയുടെ സാന്നിധ്യത്തെ മനോഹരമായി അടയാളപ്പെടുത്തുന്ന ശില്‍പകലാ രൂപമാണ് മിനാരങ്ങള്‍. സാമൂഹിക കേന്ദ്രം, പ്രാര്‍ത്ഥനാ സ്ഥലം, പാഠശാല, നീതിനിര്‍വ്വഹണ കേന്ദ്രം, സാമ്പത്തിക വ്യവഹാരങ്ങള്‍ക്കുള്ള ഇടം, കാര്യനിര്‍വ്വഹണം എന്നിങ്ങനെ അനേകം റോളുകളാൽ സമ്പന്നമായൊരു ഗേഹമായാണ് മസ്ജിദ് നൂറ്റാണ്ടുകളായി കരുതപ്പെടുന്നത്. മിനാരത്തിന്റെ ആകൃതിക്കും കര്‍ത്തവ്യത്തിനും പിന്നില്‍ മറഞ്ഞുകിടക്കുന്ന ഫിലോസഫിയാണ് ഈ കുറിപ്പ് അന്വേഷിക്കാന്‍ ശ്രമിക്കുന്നത്.

ഇസ്ലാമിന്റെ ഭൗതികതയേയും മെറ്റീരിയല്‍ റിയാലിറ്റിയേയും അമൂര്‍ത്തമായി വ്യാഖാനിക്കുന്നതില്‍ ട്രഡീഷണല്‍ വെസ്‌റ്റേണ്‍ കള്‍ച്ചര്‍ ചില പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. അതിനാല്‍, മാനവികതാവാദിയുടെയും, ഇസ്‌ലാം പഠിച്ച ഒരാളുടേയും വീക്ഷണകോണില്‍ നിന്നുകൊണ്ട് കുറച്ച് ആശയങ്ങളും ചിന്തകളും നിങ്ങളുമായി പങ്കുവെക്കുന്നത് ഉചിതമായിരിക്കും. ചിഹ്നശാസ്ത്രത്തെത്തുറിച്ചുള്ള പഠനം എപ്പോഴും അവ്യക്തവും സങ്കീര്‍ണ്ണവുമായിരിക്കും. ചിഹ്നങ്ങളുടെ ഗുണവിശേഷങ്ങള്‍ക്ക് ഒരിക്കലും അനിശ്ചിതമായ നിലനില്‍പ്പില്ല. അതിനെപ്പോഴും പരിണാമം സംഭവിക്കാം, അഥവാ, നിരീക്ഷകന്റെ മനോഭാവത്തിനും ചേതോവികാരത്തിനുമനുസരിച്ചിരിക്കും ഗുണങ്ങളുടെ മാറ്റങ്ങള്‍.

എങ്കിലും, ചിഹ്നരൂപങ്ങളാല്‍ സമൃദ്ധമാണ് നമ്മുടെ ദൈനംദിന ജീവിതം. ചിന്താവഴികളും ജീവിതരീതികളും ഇഴകിച്ചേര്‍ന്നുള്ള ഒരമൂര്‍ത്ത നിര്‍മിതിയെന്ന നിലക്ക് ഈ ചിഹ്നലോകത്തെപ്പറ്റി ആഴത്തിലിറങ്ങിയുള്ള പഠനങ്ങൾ സുപ്രധാനമാണ്. അടിസ്ഥാനപരമായി, ഒരു നാഗരികതയുടെ ഉല്‍പാദന – ആവിഷ്‌കാരമാണ് ചിഹ്നങ്ങള്‍. ആകാശത്തോളം വിസ്തൃതിയും വലിപ്പവുമുള്ള കൊട്ടാരങ്ങളും ഗോപുരങ്ങളും, ചരിത്രത്തിലുടനീളം പ്രതിനിധീകരിക്കുന്നത് ആധിപത്യത്തിന്റെയും അധികാരത്തിന്റേയും സൂചകമായിട്ടാണ്. യുഗാരംഭം മുതലുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ കൂട്ടായ അബോധാവസ്ഥ (Collective Unconscious) യിലെന്നും മഹത്വവും, ഔന്നിത്യവും തമ്മിലുള്ള ബന്ധത്തെ പരിഗണിക്കുന്നത് മേധാവിത്വം, ദിവ്യത്വം, പരമശക്തി എന്നിവക്കൊപ്പമാണ്. നഗരങ്ങളും നാഗരികതകളും തുറമുഖങ്ങളും രാജ്യങ്ങളും ആത്മാഭിമാനത്തോടെ ഗോപുരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

ഗോപുരങ്ങളിലൂടെ നമുക്ക് ഏതാണ്ട് ചരിത്രം കണ്ടെത്താന്‍ സാധിക്കും. ബാബേല്‍ ഭാഷകളുടെ ആശയക്കുഴപ്പത്തെ സൂചിപ്പിക്കുന്നുണ്ടല്ലോ. അതുപോലെ മെസൊപ്പൊട്ടോമിയയിലെ സിഗുറാറ്റ് ഗോപുരങ്ങള്‍ ജ്ഞാനാന്വേഷണത്തിന്റെ പ്രതീകങ്ങളാണ്. നഗരങ്ങള്‍ തമ്മിലുള്ള ശത്രുതയുടെ ചിത്രീകരണമാണ് ഇറ്റാലിയന്‍ ടവറുകളില്‍ കാണാനാവുക. ഈഫല്‍ ടവറും ന്യൂയോര്‍ക്കിലെ അംബരച്ചുംബികളുമെല്ലാം ടെക്‌നോളജിയുടെ ഇഛാശക്തിയെ അടയാളപ്പെടുത്തുന്നു. ഇവയെല്ലാം ശാശ്വതമായി മനുഷ്യവര്‍ഗ്ഗത്തിന്റെ ആത്മാര്‍ത്ഥതയെ സ്മരിപ്പിക്കുന്നു. ഇസ്ലാമിക നാഗരികതയെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക സാന്നിധ്യത്തെ സൂചിപ്പിക്കുന്ന ഏറെ സമഗ്രവും മികവുറ്റതുമായ ആര്‍ക്കിടെക്ച്ചറല്‍ രൂപമാണ് മിനാരങ്ങള്‍.

മിനാര വിഷയകമായി നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്നത്, പ്രവാചകന്‍ ജീവിച്ച മദീനയിലെ വീടുകളിലെ വലിപ്പമേറിയ ചുമര്‍ഭിത്തി പോലെ, എങ്ങനെയാണ്, എപ്പോഴാണ് ആ ഉയര്‍ന്ന രൂപം മത സംസ്‌കാരത്തിലേക്ക് ചേക്കേറിയതെന്ന ചോദ്യങ്ങളാണ്. ഇസ്‌ലാം വളര്‍ന്നതും വികസിച്ചതുമെല്ലാം ഉമ്മത്തിനോടൊപ്പമാണ്. പാരമ്പര്യം പറയുന്നത്, പ്രാര്‍ത്ഥനാ സമയത്ത് നിങ്ങള്‍ എവിടെയാണെങ്കിലും നമസ്‌കാരം നിര്‍വ്വഹിക്കേണ്ട ഇടം പള്ളിയാണെന്നാണ്. എങ്കിലും, സാഹചര്യങ്ങള്‍ക്കനുസരിച്ച് സമുദായത്തിന്റെ ആവശ്യത്തോട് ഭൗതികമായി പള്ളി പൊരുത്തപ്പെട്ടിട്ടുണ്ടായിരുന്നു.

മേല്‍പ്പറഞ്ഞതനുസരിച്ച് മസ്ജിദ് സാമൂഹിക കേന്ദ്രമായും പ്രാര്‍ത്ഥനയ്ക്കും അധ്യാപനത്തിനുമുള്ള ഇടമായും നീതിന്യായ കോടതിയായും സാമ്പത്തിക വ്യവഹാരിക കേന്ദ്രമായും ഭരണസംവിധാനത്തിനുള്ള സ്ഥലമായും വികസിച്ചു വന്നു. ഇത്തരം സാമൂഹിക ആവശ്യങ്ങളിലേക്ക് കൂടിയാണ് മിനാരങ്ങളില്‍ നിന്നുയരുന്ന അദാന്‍(വാങ്ക്) വിളിക്കുന്നത്. അതാകട്ടെ, വിശ്വാസികളെ വിളിക്കാനുള്ള ഏറ്റവും ഫലപ്രദമായ രീതിയാണ് താനും. പിന്നീട്, മിനാരം ഈ ആവശ്യങ്ങള്‍ക്കുള്ള ഭൗതികസ്ഥാനമായിത്തീര്‍ന്നു.

എങ്ങനെയാണ് ചിഹ്നം ഈ ആവശ്യ നിര്‍വ്വഹണങ്ങളുടേയും മൂല്യവും അറിവും പാരമ്പര്യവും അടങ്ങുന്ന വ്യവസ്ഥയുടേയും പ്രതിനിധിയാവുന്നതെന്ന് ഒരിക്കല്‍ കൂടെ സൂചിപ്പിക്കാം. ഏതൊരു നാഗരിക വളര്‍ച്ചയെയും പോലെ ഇസ്‌ലാമും അതിന്റെ അസ്തിവാരം ദൃഢപ്പെടുത്താന്‍ സമരപ്പെട്ടിട്ടുണ്ട്. തഥൈവ, ആര്‍ക്കിടെക്റ്റുകളും നിര്‍മാതാക്കളും സാങ്കേതിക പ്രശ്‌നങ്ങളൊന്നുമില്ലാത്ത വേറിട്ട ശില്‍പരൂപത്തെ സ്വീകരിക്കാന്‍ അധ്വാനിച്ചു. ഇവ എക്കാലത്തേക്കും മനോഹരവും ശ്രദ്ധേയവുമായ മിനാരത്തിലേക്ക് നയിച്ചു.

യുക്തിസഹമായ പരിണാമ ക്രിയകളുടെ ഭാഗമായി, ലോകത്തുടനീളം പള്ളികള്‍ സ്ഥാപിക്കുന്നതിനൊപ്പം മിനാരങ്ങളും വളര്‍ന്നു. വിശുദ്ധ മതത്തിന്റെ ഏകീകരണ ശക്തിക്ക് വേണ്ടി വിവിധ സാമൂഹിക, രാഷ്ട്രീയ, മത ഘടകങ്ങളെ മിനാരം ചേര്‍ത്തുനിര്‍ത്തി. അതിനാല്‍ തന്നെ ഓരോ വിശ്വാസിയേയും വിളിച്ചുകൂട്ടലെന്ന സുപ്രധാന ലക്ഷ്യത്തിന്റെ പ്രാഥമിക പ്രവര്‍ത്തനം ഒരിക്കലും നഷ്ടപ്പെട്ടില്ല.

വാസ്തുശില്‍പമാകട്ടെ, മറ്റേതെങ്കിലും ആവട്ടെ, ഏത് ചിഹ്നങ്ങളുടെയും നിലനില്‍പ്പിന് അവ പ്രകാശിപ്പിക്കുന്ന മൂല്യങ്ങളെക്കുറിച്ച് നമ്മെ ഓര്‍മ്മപ്പെടുത്താനുള്ള ശേഷിയുണ്ട്. അതിന്റെ മൗലിക സ്വഭാവത്തിന്റെ പ്രഭാവം വിളങ്ങി നില്‍പ്പുണ്ടെങ്കില്‍ ചിഹ്നവും പ്രശോഭിതമായിരിക്കും. മൗലികത നഷ്ടപ്പെടുമ്പോള്‍ അതിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടും. ഇതെല്ലാം, നമ്മെ യുക്തിപരമായ ചിന്തയിലേക്ക് വഴിനടത്തുന്നു.  നമ്മളിലുള്ള ഏതൊരു ആശയവും ആത്യന്തികമായി അറിവ് ആര്‍ജിക്കാനുള്ളതാണെന്ന ലക്ഷ്യം പ്രധാനമാണ്. അത് വരും നാളുകളെ സമ്പന്നമാക്കാന്‍ സഹായിക്കുന്നുണ്ടെങ്കില്‍ ഫലപ്രദമാകും. അല്ലെങ്കില്‍, നമ്മുടെ പരിശ്രമങ്ങളെല്ലാം ശൂന്യതയെ മാത്രമേ സൃഷ്ടിക്കുന്നുള്ളൂ.

മിനാരത്തില്‍ അന്തര്‍ലീനമായ മൂല്യങ്ങളോട് ഇസ്‌ലാമിക ലോകം വിശ്വാസ്യത കാണിക്കണം. മനുഷ്യരാശി നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍, ഭാവിയിലെ വെല്ലുവിളികളോട് പൊരുതുന്നതിനുള്ള സഹകരണത്തിന്റെയും ഒത്തൊരുമിക്കലിന്റേയും ആവശ്യകത തുടങ്ങിയ  ഘടകങ്ങളെ മുന്‍നിര്‍ത്തി ഐക്യത്തിനായ് ഗോപുരങ്ങളില്‍ നിന്ന് ആഹ്വാനം ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു. സാഹചര്യങ്ങളുടെ ഗതിയൊഴുക്കിനനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതില്‍ പ്രശ്‌നമൊന്നുമേയില്ലെന്ന് ചരിത്രത്തിലുടനീളം ഇസ്‌ലാം തെളിയിച്ചിട്ടുണ്ട്. പാരമ്പര്യ മൂല്യങ്ങളും യഥാര്‍ത്ഥ സന്തുലിതാവസ്ഥയും ചേര്‍ത്ത് പിടിച്ചുകൊണ്ട് തന്നെ ഇസ്‌ലാമിക ലോകം പുറംലോകവുമായി ഐക്യത്തിലേര്‍പ്പെട്ട് പരിഹാരങ്ങള്‍ തേടേണ്ടതുണ്ട്.

മാനവികതയ്ക്ക് ഏറെ അറിവും വികാസവും കരുതി വെച്ച അല്‍ മുവഹിദൂന്‍ നാഗരികതയുടെ പ്രതീക ചിഹ്നമാണ് ടിന്‍മല്‍ പള്ളിയോട് ഓരം ചേര്‍ന്നുള്ള ഖുത്വുബിയ്യ മിനാരം. വിനീതന്‍ നേതൃത്വം നല്‍കുന്ന ദി വെസ്‌റ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇസ് ലാമിക് കള്‍ച്ചര്‍, പാരമ്പര്യത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഇസ്‌ലാമിക ലോകത്തെയും പടിഞ്ഞാറിനേയും ഒരുമിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ്.

Image result for kutubiyya mosque

         Koutoubia Minarat 

മറ്റൊരു മികച്ച സംരംഭമായ ദി കൗണ്‍സില്‍ ഓഫ് യൂറോപ്പുമായി സഹകരിച്ച് ഞങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ട് പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് യൂറോപ്യന്‍ സംസ്‌കാരത്തിന് ഇസ്‌ലാം നല്‍കിയ സംഭാവനകള്‍ എന്ന വിഷകമായി ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. സംവാദ- ചര്‍ച്ചകളുടെ തുടര്‍ നടപടിയായ്, കൗണ്‍സില്‍ ഓഫ് യൂറോപ്പിന്റെ പാര്‍ലമെന്ററി അസ്സംബ്ലിയിലെ പ്ലീനറി സെഷനില്‍ ശുപാര്‍ശ 1162 അംഗീകരിച്ചു. പാരസ്പര്യ ബന്ധത്തിനിടയിലെ പ്രതിസന്ധികളും പ്രശ്‌നങ്ങളേയും അതിജയിക്കാന്‍ സഹായിക്കുന്ന ശക്തമായ നടപടികള്‍ കൈക്കൊള്ളുകയായിരുന്നു ഉദ്ദേശ്യം. ഈയൊരു സന്ദര്‍ഭത്തില്‍, ഞങ്ങളുടെ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തന ചലനങ്ങള്‍ മെഡിറ്ററേനിയനിലെ രണ്ട് തീരങ്ങളിലേക്കും ഒഴുകിപ്പരക്കുന്നു.

അവസാനമായി, ഒരാഗ്രഹം പങ്കുവെക്കട്ടെ. അല്‍ മുവഹിദൂന്‍ തലസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഖുത്വുബിയ്യ മിനാരവും ഗിറാള്‍ഡ മിനാരവും പോലെ ഇനിയും സൗരഭ്യവും പകിട്ടും ഒത്തൊരുമിക്കുന്ന പ്രതീകാത്മക ചിഹ്നങ്ങള്‍ വ്യാപിക്കണം. അതിന്റെ മൂല്യങ്ങളേയും സൂചികാര്‍ത്ഥത്തേയും പരിരക്ഷിക്കുകയും വേണം.

വിവര്‍ത്തനം: സൈദ് അബ്ദുല്‍മജീദ്‌